കൊട്ടാരക്കരയിൽ കൊലപാതകശ്രമ കേസില്‍ റിമാൻഡില്‍ കഴിഞ്ഞ പ്രതി മരിച്ചു
സ്ഥിരം മദ്യപാനിയായ അനീഷ് സാമുവല്‍ മദ്യം ലഭിക്കാതെ വന്നതോടെ സെല്ലില്‍ ബഹളമുണ്ടാക്കി. 16ന് രാവിലെ വലിയ തോതില്‍ ബഹളം ഉണ്ടാക്കിയതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി
കൊട്ടാരക്കര: കൊലപാതകശ്രമ കേസില്‍ റിമാൻഡില്‍ കഴിഞ്ഞ പ്രതി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചേരാവള്ളിയില്‍ മത്തായി സാമുവലിന്റെ മകൻ അനീഷ് സാമുവല്‍ (41) ആണ് മരിച്ചത്. 12ന് കോഴഞ്ചേരി മാരാമണിലെ ഒരു ബാറില്‍ ബന്ധുക്കളുമായി സംഘർഷമുണ്ടാവുകയും അനീഷ് സാമുവല്‍ കൂട്ടത്തിലൊരാളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കോയിപ്പുറം പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്താണ് അനീഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി റിമാൻഡ് ചെയ്തതോടെയാണ് 13ന് കൊട്ടാരക്കര സ്പെഷല്‍ സബ് ജയിലില്‍ എത്തിച്ചത്. സ്ഥിരം മദ്യപാനിയായ അനീഷ് സാമുവല്‍ മദ്യം ലഭിക്കാതെ വന്നതോടെ സെല്ലില്‍ ബഹളമുണ്ടാക്കി. 16ന് രാവിലെ വലിയ തോതില്‍ ബഹളം ഉണ്ടാക്കിയതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രാത്രിയോടെ വീണ്ടും സെല്ലിനുള്ളില്‍ ബഹളമുണ്ടാക്കി. സഹതടവുകാർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയതായാണ് വിവരം.
ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊട്ടാരക്കര മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹതടവുകാരുടെയും ജയില്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളു.
.jpg)

