പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം ; റീല്‍സ് ചിത്രീകരണത്തില്‍ പൊലീസിന് നാണക്കേടുണ്ടാക്കി ; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും

onam celebration

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷത്തില്‍ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. ഐപി ബിനു ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. പ്രതികളുടെ പ്രവര്‍ത്തിയും റീല്‍സ് ചിത്രീകരണവും പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് ആക്ഷേപം. സംഭവത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതികളുടെ ഓണാഘോഷത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തും. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. 24 പ്രതികളാണ് കോടതി നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. എസ്എച്ച്ഒ എത്താന്‍ വൈകിയതോടെ പ്രതികള്‍ സ്റ്റേഷന് പുറത്ത് ഊഞ്ഞാലാടിയും ചെണ്ടകൊട്ടിയും ആഘോഷിക്കുകയായിരുന്നു.

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നില്‍ പൊലീസുകാര്‍ ഒരുക്കിയ ഊഞ്ഞാലില്‍ ആടിയും ഒരേ നിറമുള്ള ഷര്‍ട്ട് ധരിച്ചുമാണ് പ്രതികള്‍ റീല്‍സ് ചിത്രീകരിച്ചത്. ഓണാഘോഷത്തിനായി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ പൊലീസുകാര്‍ തയാറാക്കിയ അത്തപ്പൂക്കളത്തിന് സമീപമുള്ള ഊഞ്ഞാലിലായിരുന്നു റീല്‍സ് ചിത്രീകരണം. പൊലീസുകാര്‍ ആഘോഷ സമയത്ത് ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ എത്തിയത്. ഷര്‍ട്ടിന്റെ നിറം ഒന്നായത് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍ ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ലെന്നും ഇ ഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഷര്‍ട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികം മാത്രമാണെന്ന് ബിനുവും വ്യക്തമാക്കിയിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ സ്റ്റേഷന്‍ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാല്‍ പൊലീസ് അഴിച്ചുമാറ്റിട്ടുണ്ട്.

Tags