അഭിമന്യു വധക്കേസ്; വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും

Abhimanyu murder case; Trial to begin on October 15 at Ernakulam Principal Sessions Court

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിചാരണ കോടതി സമയക്രമം നിശ്ചയിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെകെ ബാലകൃഷ്ണന്‍ പരിഗണിക്കുന്ന കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരാകും.

കേസില്‍ ആകെ 156 സാക്ഷികളാണുള്ളത്. അവധി ദിവസങ്ങള്‍ ഒഴികെ തുടര്‍ച്ചയായി നടക്കുന്ന വിസ്താരം 18 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 15ന് ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായി മറ്റ് സാക്ഷികളുടെ വിസ്താരം നടക്കും. ഇത് നവംബര്‍ 12നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില്‍ 112 എണ്ണം പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2018 ജൂലൈ 2നാണ് മഹാരാജാസ് കോളജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെടുന്നത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കേസ്. ആദ്യഘട്ടത്തില്‍ 16 പ്രതികളാണ് വിചാരണ നേരിടുന്നത്. കൊലക്കുറ്റം, മാരകായുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീണ്ടുപോയതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചില രേഖകള്‍ നഷ്ടപ്പെട്ടതും അന്വേഷണത്തിലെ കാലതാമസവും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

Tags