'മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുത്'; ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്
ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് മറുപടി നല്‍കവെയായിരുന്നു അഭിലാഷ് പിള്ള ഉണ്ണി മുകന്ദനെതിരെ പ്രതികരിച്ചത്. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനോട് പറയുന്നത്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ളയുടെ വിമർശനം.
മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറയുന്നു. വിഷ്ണു ശശി ശങ്കറിന് സംവിധാനം അറിയില്ലെന്ന് പറയുന്നതിനേയും അഭിലാഷ് തള്ളിക്കളഞ്ഞു. വിഷ്ണുവിന് പണി അറിയാം എന്നുള്ളതു കൊണ്ടാണ് സുമതി വളവ് ചെയ്തതെന്നാണ് അഭിലാഷ് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഉണ്ണി മുകുന്ദന്‍ മുരളി കുന്നുംപുറത്തെ വിളിക്കുകയും സിനിമ ചെയ്യാമെന്ന് പറഞ്ഞതും നല്ലതാണെന്നും ആ സിനിമ സംഭവിക്കണമെന്നും അഭിലാഷ് പറഞ്ഞു. സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന ഉണ്ണി മുകുന്ദന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടു. ഇന്നലെ മുതല്‍ വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകന്ദനാണ് സംവിധാനം ചെയ്തതെന്നും പറഞ്ഞുള്ള പിആര്‍ വര്‍ക്കുകള്‍ കാണുന്നു. ഉണ്ണി മുകുന്ദനെ പുകഴ്ത്തുന്ന പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്നും അഭിലാഷ് പറയുന്നു.
.jpg)

