വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതോടെ വാക്കു തര്‍ക്കം ; തൃശൂര്‍ ഹോട്ടലില്‍ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സുഹൃത്ത്

teacher

വിവാഹിതയായ ധനലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്.

തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ ഹോട്ടല്‍ മുറിയില്‍ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡന്‍സിയില്‍ മുറിയെടുത്തത്. പിന്നാലെ ഉണ്ടായ വാക്ക് തര്‍ക്കങ്ങള്‍ക്കിടെയാണ് കൊലപാതകം എന്നാണ് പോലീസ് നിഗമനം. 55 വയസുകാരിയായ ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വിഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പിന്നാലെ ധനലക്ഷ്മിയെ വിഗീഷ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മുറി അടച്ച് കടന്നു കളഞ്ഞ വിഗീഷ് മലപ്പുറത്തെത്തി സഹോദരിയോട് ആണ് ആദ്യം കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. തേഞ്ഞിപ്പാലം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ധനലക്ഷ്മിയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തി. വിവാഹിതയായ ധനലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Tags