തൃശ്ശൂരിൽ പൊലീസ് വാഹനമിടിച്ച് ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും
ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹൃദയവും കരളും വൃക്കകളും കോര്‍ണിയയും ദാനം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുവിന്‍ രാജുവിന്റെ അവയവങ്ങള്‍ ഇനി അഞ്ച് പേര്‍ക്ക് പുതുജീവനേകും.
തൃശൂര്‍: പൊലീസ് വാഹനമിടിച്ച് ചികിത്സയിലിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തൃശൂര്‍ ആളൂര്‍ സ്വദേശി ജുവിന്‍ രാജു(16) ആണ് മരിച്ചത്. ഈ മാസം 15നാണ് ആളൂര്‍ കദളിച്ചിറയില്‍ വെച്ച് ജുവിനേയും ബന്ധുവിനേയും പൊലീസ് വാഹനമിടിച്ചത്.
ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.സെന്റ് ആൻസ് പബ്ലിക് സ്കൂളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നില്‍ക്കുകയാണ് ജൂവിൻ. സ്കൂളില്‍ നിന്നും ടി.സി. വാങ്ങി മടങ്ങും വഴി ജൂണ്‍ 15-ന് രാവിലെ 11:30 ഓടെയാണ് അപകടം സംഭവിച്ചത്.
ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹൃദയവും കരളും വൃക്കകളും കോര്‍ണിയയും ദാനം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുവിന്‍ രാജുവിന്റെ അവയവങ്ങള്‍ ഇനി അഞ്ച് പേര്‍ക്ക് പുതുജീവനേകും.
ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 22കാരനാണ് ഹൃദയം നല്‍കുന്നത്. കരള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും നല്‍കും. ഒരു വൃക്ക ലിസി ആശുപത്രിയിലേയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും രോഗികള്‍ക്കാണ് നല്‍കുന്നത്. കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും.
.jpg)

