തൃശൂരിൽ പോലീസ് ചമഞ്ഞ് പച്ചക്കറി ലോറിയില്‍ നിന്ന് 96 ലക്ഷം കവര്‍ന്ന കേസ് : പ്രധാന പ്രതി അറസ്റ്റില്‍

തൃശൂര്‍: കോയമ്പത്തൂരില്‍നിന്ന് മൂവാറ്റുപുഴയ്ക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി 96 ലക്ഷം രൂപ കവര്‍ന്ന
സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിഷ്ണുരാജിനെയാണ് ( ഷൂമാക്കര്‍, 36) തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഒല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
2021 മാര്‍ച്ച് 22നായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്ക് കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയെ കുട്ടനെല്ലൂരില്‍വച്ച് ഇലക്ഷന്‍ അര്‍ജന്റ് എന്ന ബോര്‍ഡ് വച്ച ഇന്നോവ കാറില്‍ വന്ന സംഘം
തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറിയിലെ ഡ്രൈവറേയും സഹായിയേയും പോലീസാണെന്നും ലോറിയില്‍ കഞ്ചാവ്
കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ്, ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. കുറച്ചു ദൂരം പോയിക്കഴിഞ്ഞ് തിരികെ അവരെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും കൂടി ലോറി പരിശോധിച്ചപ്പോഴാണ് ലോറിയില്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവര്‍ച്ച ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.
പിന്നീട് ഇവര്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ഇവരുടെ പരാതി പ്രകാരം ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം
നടത്തി വരികയുമായിരുന്നു. ഈ കേസില്‍ നേരത്തെ ആറുപേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോയമ്പത്തൂരില്‍നിന്ന് പച്ചക്കറി ലോറിയില്‍ കോടിക്കണക്കിന് രൂപ
കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് നിരവധി കവര്‍ച്ച
കേസുകളില്‍ പ്രതികളായ തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍
എന്നിവിടങ്ങളിലെ സംഘങ്ങളുമായി കൊടുവള്ളി സ്വദേശികളായ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളായ കൊടുവള്ളി പോലീസ് ഗ്യാങ്ങ് എന്നറിയപ്പെടുന്ന സംഘവും ചേര്‍ന്ന് ഗൂഢാലോചനകള്‍ നടത്തുകയും ലോറിയില്‍ കടത്തുന്ന പണം കള്ളപ്പണമാണെന്ന നിഗമനത്തില്‍ പണം കവര്‍ച്ച ചെയ്യാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. ഇവരുടെ പദ്ധതിപ്രകാരം അന്ന് ഇവര്‍ ഒരുതവണ കവര്‍ച്ചക്കായി ശ്രമിച്ചെങ്കിലും പണം കവര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.
.
അറസ്റ്റിലായ വിഷണുരാജ് കവര്‍ച്ച സംഘത്തിന്റെ ഡ്രൈവറാണ്.
സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കോവളത്തെ ഒളിത്താവളത്തില്‍നിന്നാണ് ഷാഡോ പോലീസ് പിടികൂടിയത്. കവര്‍ച്ച സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും പോലീസ് വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്തു.
ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ്, ഒല്ലൂര്‍ എസ്.ഐ. പ്രകാശ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ലാല എന്നിവരും തൃശൂര്‍ സിറ്റി ഷാഡോ പോലീസിലെ എസ്.ഐമാരായ സുവൃതകുമാര്‍ എന്‍.ജി, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജീവന്‍ ടി.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിഗേഷ് എം.എസ്, വിപിന്‍ദാസ് കെ.ബി.
എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.