അധികാരത്തിലെത്തിയാല്‍ മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കും;വര്‍ഗീയ പരാമര്‍ശവുമായി സുവേന്ദു അധികാരി

suvendu
suvendu

മുസ്ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത സര്‍ക്കാരിന്റേത്

വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി നേതാവിന്റെ പ്രസ്താവന. മുസ്ലിം എംഎല്‍എമാരെ ശാരീരികമായി ബലം പ്രയോഗിച്ചുതന്നെ സഭയില്‍ നിന്ന് പുറത്താക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

മുസ്ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത സര്‍ക്കാരിന്റേത്. 2026ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞു. സുവേന്ദുവിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

സഹ നിയമസഭാംഗങ്ങള്‍ക്കെതിരെ ഇത്തരം വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് ചേരുന്ന കാര്യമല്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും ചര്‍ച്ചകളും വാദങ്ങളും ഉണ്ടാകാം. എന്നാല്‍ മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട എംഎല്‍എമാരെ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രകോപനപരമായ പ്രസ്താവനയാണ് ബിജെപി നേതാവ് ഉപയോഗിച്ചിരിക്കുന്നതെന്നും കുനാല്‍ ഘോഷ് പറഞ്ഞു.

Tags