ഇന്ത്യയിൽ ഇംറാൻ ഖാന്റേയും ബിലാവൽ ഭൂട്ടോയുടേയും എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു


ന്യൂഡൽഹി: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റേയും മുൻ മന്ത്രി ബിലാവൽ ഭൂട്ടോയുടേയും എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
ഇന്ത്യൻ സർക്കാറിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പാക് സിനിമ താരങ്ങളായ ഹനിയ അമിർ, മഹിറ ഖാൻ, അലി സഫർ എന്നിവരുടെ എക്സ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു.
അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള നിർദേശത്തെ തുടർന്ന് അത് ചെയ്യുന്നുവെന്നാണ് എക്സ് വ്യക്തമാക്കിയത്. നേരത്തെ വർഗീയ വിദ്വേഷം വിളമ്പുന്ന ഉള്ളടക്കമുണ്ടെന്ന ആരോപണത്തെ തുടർന്ന് 16 പാകിസ്താനി യുട്യൂബ് ചാനലുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു.
പാകിസ്താൻ മാധ്യമങ്ങളുടെ അക്കൗണ്ടുകളും ഇത്തരത്തിൽ ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെട്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനെതിരെ ഇന്ത്യ നടപടികൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് സിന്ധു നദീജല കരാർ റദ്ദാക്കുകയും വിസ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത്.
