വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ഇന്നും നാളെയും നിര്‍ണായക ചര്‍ച്ച

lok sabha

2029ല്‍ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.

വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ഇന്നും നാളെയും ചര്‍ച്ച. ബില്‍ ലോക്‌സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ സീറ്റുകള്‍ 850 ആയി ഉയര്‍ത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. 2029ല്‍ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം വിലയിരുത്തി.

രാജ്യചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ വനിതാ ബില്‍ ഇന്ന് ലോക്‌സഭയിലേക്ക് എത്തുകയാണ്. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കും എന്നേ നിശ്ചയിച്ചുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചര്‍ച്ചകള്‍ക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അംഗങ്ങളുടെ ആകെ സംഖ്യ പകുതി ഉയര്‍ത്താനാണ് ബില്ലിലെ നിര്‍ദ്ദേശം. എന്നാല്‍ ഓരോ സംസ്ഥാനത്തും എത്ര കൂടും എന്നതില്‍ ബില്ല് മൗനം പാലിക്കുന്നു. '50 ശതമാനം സീറ്റ് വര്‍ധന' ഫോര്‍മുല സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം മുന്നോട്ടു വക്കും എന്ന സൂചനയുണ്ട്. ഈ ഫോര്‍മുല നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ല്‍നിന്ന് 30 ആയി ഉയരും. എന്നാല്‍ ഇതിനോടും യോജിക്കില്ല എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്കുന്നത്.

ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് വിവരം. ബില്ല് മണ്ഡല പുനര്‍ നിര്‍ണ്ണയം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാക്കുന്നു എന്ന് പ്രതിപക്ഷ നിലപാട്, വനിതകളെ ശാക്തീകരിക്കാനല്ല സര്‍ക്കാര്‍ ലക്ഷ്യം ഇടുന്നതെന്നും ഉത്തരേന്ത്യയിലെ സീറ്റുകള്‍ കൂട്ടി അധികാരത്തിലിരിക്കാന്‍ ഇത് സര്‍ക്കാര്‍ മറയാക്കുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം ഉയര്‍ത്താതെ നിലവിലെ 543 സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് മാറ്റി വച്ചാല്‍ മാത്രം ഇന്ത്യ സഖ്യം അനുകൂലിക്കുമെന്നാണ് വിവരം. ബില്ല് പാസ്സാക്കാന്‍ 360 അംഗങ്ങള്‍ അനുകൂലിക്കണം. 

Tags