പിതാവിനെ കൊലപ്പെടുത്തി വനിതാ പൊലീസുകാരി ; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വഴിത്തിരിവ്

murder

2023 ഏപ്രില്‍ 25-ന് പാല്‍ഷേക്ക് കുടിച്ചതിന് പിന്നാലെ ജയന്ത് ബാല്ലവാര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാഭാവിക മരണമായി രേഖപ്പെടുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ഇപ്പോള്‍ കൊലപാതകമായി മാറി. കേസില്‍ മരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ ജയന്ത് ബാല്ലവാറിന്റെ മകള്‍ കൂടിയായ വനിതാ പൊലീസുകാരി ആര്യ ബാല്ലവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ഏപ്രില്‍ 25-ന് പാല്‍ഷേക്ക് കുടിച്ചതിന് പിന്നാലെ ജയന്ത് ബാല്ലവാര്‍ മരിച്ചു. ആ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉണ്ടായ സ്വാഭാവിക മരണമെന്നാണ് കരുതിയത്. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ കേസ് അവസാനിപ്പിച്ചിരുന്നു.എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. ആര്യയുടെ ഭര്‍ത്താവ് ആശിഷ് ഷെഡ്‌മേക്കാണ് പൊലീസിനെ സമീപിച്ച് കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം പുനരാരംഭിച്ചു.

അന്വേഷണത്തില്‍ കണ്ടെത്തിയത്, ആര്യയും ആശിഷും തമ്മിലുള്ള ബന്ധത്തെ ജയന്ത് ബാല്ലവാര്‍ എതിര്‍ത്തിരുന്നുവെന്നാണ്. ഇതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം. ആസൂത്രിതമായി വിഷം വാങ്ങി പാല്‍ഷേക്കില്‍ കലര്‍ത്തി പിതാവിന് നല്‍കി എന്നതാണ് പൊലീസ് കണ്ടെത്തല്‍.

കേസില്‍ ആര്യ ബാല്ലവാര്‍, ആശിഷ് ഷെഡ്‌മേക്ക്, വിഷം ലഭ്യമാക്കാന്‍ സഹായിച്ച ബന്ധുവും മറ്റൊരാളും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

സ്വാഭാവിക മരണമായി കരുതിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നതാണ് പ്രശ്‌നമായത്. ഭര്‍ത്താവിന്റെ വെളിപ്പെടുത്തലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്.യുവതിയുമായി ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 

Tags