കര്‍ണാടകയിലെ അധികാരത്തര്‍ക്കം; ഇടപെട്ട് രാഹുല്‍; സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കും

Power struggle in Karnataka; Rahul intervenes; will call Siddaramaiah and Shivakumar to Delhi

 ബംഗളൂരു: കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അധികാരത്തര്‍ക്കം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ അഞ്ച് വര്‍ഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഒരുങ്ങുന്നത്. ഇരുവരെയും മെയ് മാസം പകുതിയോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം.

കര്‍ണാടകയിലെ അധികാരത്തര്‍ക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖാര്‍ഗെയും നിലപാടെടുത്തിരുന്നു. മാര്‍ച്ച് മാസം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ്, ബജറ്റ് തിരക്കുകള്‍ കാരണം കൂടിക്കാഴ്ച നീട്ടുകയായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

തര്‍ക്കം അവസാനിപ്പിക്കാന്‍ രണ്ട് സാധ്യതകളാണ് കോണ്‍ഗ്രസലന് മുന്നിലുള്ളത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവന്നാല്‍, അദ്ദേഹം നിര്‍ദേശിക്കുന്ന ആളുകളെ മന്ത്രിസഭയിലേക്ക് എടുക്കുകയും, അദ്ദേഹത്തിന് പാര്‍ട്ടിയിലെ പ്രധാന പദവി നല്‍കുകയും ചെയ്യുന്നതാണ് ഒന്ന്. സിദ്ധരാമയ്യ തുടരട്ടെ എന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍, ശിവകുമാര്‍ നിര്‍ദേശിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും. 2028ല്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ശിവകുമാറിന് മുഖ്യമന്ത്രി പദം ഉറപ്പ് നല്‍കുകയും വേണം. കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനായിരുന്നു ധാരണ. സിദ്ധരാമയ്യ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ഡികെ ശിവകുമാര്‍ പക്ഷത്തെ എംഎല്‍എമാര്‍ നേതൃമാറ്റത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സിദ്ധരാമയ്യ തന്നെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകട്ടെയെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്.

Tags