കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസിനൊപ്പം മടങ്ങവെ കാറിനുള്ളില്‍ വച്ച് ഭര്‍ത്താവ് കുത്തിക്കൊന്നു
യാത്രയ്ക്കിടെ കാർ സദാശിവപേട്ട് മണ്ഡലിലെ നന്ദികാണ്ടിയില്‍ എത്തിയപ്പോള്‍, സിദ്ധ റെഡ്ഡി കൈവശം കരുതിയിരുന്ന കഠാരയെടുത്ത് കവിതയുടെ കഴുത്തില്‍ ആഞ്ഞുകുത്തുകയായിരുന്നു.
തെലങ്കാന: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ഭർത്താവ് പോലീസിന്റെ സാന്നിധ്യത്തില്‍ കാറിനുള്ളില്‍ വെച്ച് കുത്തിക്കൊന്നു.സംഗറെഡ്ഡി സ്വദേശി കവിത (29) ആണ് ഭർത്താവ് സിദ്ധ റെഡ്ഡിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൃത്യം നടത്തിയ സിദ്ധ റെഡ്ഡിയെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
കവിത കഴിഞ്ഞ മാർച്ച് 27-നാണ് കർണാടക സ്വദേശിയായ പവൻ എന്ന യുവാവിനോടൊപ്പം ഒളിച്ചോടിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി സിദ്ധ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിരുന്നു. പവന്റെ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവർ മഹ്ബൂബ് നഗർ ജില്ലയിലെ ജാഡ്ചെർലയിലുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് കവിതയെയും പവനെയും തിരികെ കൊണ്ടുവരുന്നതിനായി ഒരു പോലീസുകാരനും സിദ്ധ റെഡ്ഡിയും ബന്ധുവും ജാഡ്ചെർലയിലേക്ക് പോയി. പോലീസ് സംഘത്തെ കണ്ടതോടെ പവൻ ഓടി രക്ഷപ്പെട്ടു. ഇതിനെത്തുടർന്ന് കവിതയെ സഹിർബാദിലേക്ക് അതേ കാറില്‍ തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. പോലീസുകാരൻ മുൻസീറ്റിലും കവിതയും ഭർത്താവും ബന്ധുവും കാറിന്റെ പിൻസീറ്റിലുമാണ് ഇരുന്നിരുന്നത്.
യാത്രയ്ക്കിടെ കാർ സദാശിവപേട്ട് മണ്ഡലിലെ നന്ദികാണ്ടിയില്‍ എത്തിയപ്പോള്‍, സിദ്ധ റെഡ്ഡി കൈവശം കരുതിയിരുന്ന കഠാരയെടുത്ത് കവിതയുടെ കഴുത്തില്‍ ആഞ്ഞുകുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ പ്രതികരിക്കുന്നതിന് മുൻപ് തന്നെ കവിതയുടെ മരണം സംഭവിച്ചു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ സിദ്ധ റെഡ്ഡിയെ കീഴ്‌പ്പെടുത്തി. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
.jpg)


