എന്തിനാണ് നമുക്ക് വിഐപി ദര്‍ശനം? ദൈവത്തിന് മുന്‍പില്‍ എല്ലാവരും തുല്യരല്ലേ? നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

court

ദൈവത്തിന് മുന്നില്‍ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്.

ക്ഷേത്രങ്ങളിലെ വിഐപി ദര്‍ശനത്തെക്കുറിച്ചു നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ദൈവത്തിന് മുന്നില്‍ എല്ലാ വിശ്വാസികളും തുല്യരാണെന്ന് വാക്കാല്‍ പറഞ്ഞ കോടതി, വിഐപികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ ദര്‍ശന ക്രമീകരണങ്ങള്‍ മറ്റ് വിശ്വാസികള്‍ക്ക് അസൗകര്യത്തിനും കാലതാമസത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി ചൊക്കലിം?ഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ജി ആര്‍ സ്വാമിനാഥന്‍, വി ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

'കൂടുതല്‍ പണം നല്‍കിയാല്‍ എനിക്ക് ചെന്ന് ദൈവത്തെ കെട്ടിപ്പിടിക്കാന്‍ പോലും കഴിയുമോ? ദൈവത്തിന് മുന്നില്‍ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്. പിന്നെ എന്തിനാണ് നമുക്ക് വിഐപി ദര്‍ശനം? ദൈവത്തിന് മുന്‍പില്‍ എല്ലാവരും തുല്യരല്ലേ?'- കോടതി ചോദിച്ചു.

പണം വാങ്ങി സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കുന്നതും വിഐപി ദര്‍ശനവും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനം നിലനിര്‍ത്തി, പണം വാങ്ങിയുള്ള സ്‌പെഷ്യല്‍ ദര്‍ശനവും വിഐപി ദര്‍ശനവും നിര്‍ത്തലാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. സംസ്ഥാനത്തെ വലിയ ക്ഷേത്രങ്ങളില്‍ അടക്കം വിഐപി ദര്‍ശനം, സ്‌പെഷ്യല്‍ ദര്‍ശനം തുടങ്ങിയ പേരുകളില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാധാരണക്കാരായ വിശ്വാസികള്‍ക്ക് ദര്‍ശനത്തിനുള്ള കാത്തിരിപ്പ് സമയത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി വീല്‍ചെയര്‍ സൗകര്യം നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags