പശ്ചിമ ബംഗാളിൽ കൂട്ടരാജി ; മമതയുടെ വിശ്വസ്ഥ ഉപദേശകരടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിട്ടത്. മുഖ്യമന്ത്രിയും പാർട്ടിയുടെ മുഖവുമായ മമത ബാനർജി സ്വന്തം മണ്ഡലത്തിൽ പോലും അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇപ്പോൾ, തൃണമൂൽ കോൺഗ്രസിൻറെ പരാജയത്തിനു പിന്നാലെ മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്ഥരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ ദ്വിവേദി എന്നിവരാണ് മുഖ്യ ഉപദേശക സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഇവരെക്കൂടാതെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തേ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൈവരിച്ച അട്ടിമറി വിജയമാണ് ഈ ഭരണമാറ്റത്തിനു പിന്നിലെ പ്രധാന കാരണം. കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെ തുടർന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേഷ്ടകനായി നിയമിതനായ വ്യക്തിയാണ് ആലാപൻ ബന്ദോപാധ്യായ. മമത ബാനർജിയുടെ ഭരണത്തിൽ പ്രത്യേക സ്വാധീനമുള്ളവരായിരുന്നു ഇവർ. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഇനിയും കൂടുതൽ ഉദ്യോഗസ്ഥരുടെ സ്ഥാനമൊഴിയലിനു വഴിയൊരുക്കുമെന്നാണ് സൂചന.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207ഓളം നേടിയാണ് ബി.ജെ.പി അധികാരത്തിൽ വരാൻ പോകുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൃതൃമം ആരോപിച്ച മമത രാജിവെക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബംഗാളിൻറെ വിവിധ ഭാഗങ്ങളിൽ ഉടലെടുത്ത സംഘർഷങ്ങളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേർസണൽ അസിസ്റ്റൻറ് അടക്കം ആറു പേരാണ് ഇതുവരെ മാത്രം മരണപ്പെട്ടത്.
.jpg)

