സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം; സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര;ജനകീയ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി സുവേന്ദു അധികാരി സര്‍ക്കാർ. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകമാണ് പ്രഖ്യാപനങ്ങള്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
അന്നപൂര്‍ണ്ണ പദ്ധതി പ്രകാരമാണ് സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം നല്‍കുക എന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ക്ക് ജൂണ്‍ 1 മുതല്‍ എല്ലാ മാസവും 3,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. അതേ തീയതി മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജീവനക്കാര്‍ക്കും അനുബന്ധ നിയമപരമായ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഏഴാം സംസ്ഥാന ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. മതപരമായ വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം ജൂണ്‍ മാസം മുതല്‍ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിച്ചവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി രൂപീകരിച്ച ട്രൈബ്യൂണലുകളിലെ അംഗങ്ങള്‍ക്കും അന്നപൂര്‍ണ്ണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നും പോള്‍ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ പൊതുജനങ്ങള്‍ക്കായി പുതിയ ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഓരോ 15 ദിവസം കൂടുമ്പോഴും കാബിനറ്റ് യോഗം ചേരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്
.jpg)

