മരണ കാരണം തണ്ണിമത്തനല്ല ; മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

Watermelon not the cause of death; Mystery surrounds death of family of four in Mumbai

മുംബൈ: മുംബൈയിൽ നാലംഗ കുടുബം മരിച്ചതിന് കാരണം തണ്ണിമത്തൻ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ലെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റിപ്പോർട്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മരണത്തിൽ ​ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

മൊബൈൽ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊക്കാദിയ (45), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. രാവിലെ അഞ്ച് മണിയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ മസ്തിഷ്കം, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളിലെ നിറം മാറ്റം കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികമായ മറ്റെന്തോ ഉണ്ടെന്ന സംശയം ബലപ്പെട്ടത്.

അബ്ദുള്ള ദൊക്കാദിയയുടെ ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കടുത്ത വേദന സംഹാരിയായി ഉപയോഗിക്കുന്ന മോർഫിൻ എങ്ങനെ ഇദ്ദേഹത്തിന്‍റെ ഉള്ളിലെത്തി എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇത് ഏതെങ്കിലും ചികിത്സയുടെ ഭാഗമായി കഴിച്ചതാണോ അതോ ബോധപൂർവ്വം ആരെങ്കിലും നൽകിയതാണോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും. ആന്തരികാവയവ പരിശോധനയുടെ വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ.

Tags