700രൂപയുടെ വന്ദേഭാരത് ടിക്കറ്റ് 350രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം; വീഡിയോ പുറത്തുവന്നതോടെ ടിടിഇയ്‌ക്കെതിരെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ

tte

700രൂപ യാത്രാക്കൂലിക്ക് പകരം 380രൂപ നല്‍കിയാല്‍ മതിയെന്ന് ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

വന്ദേഭാരത് ടിക്കറ്റ് അനധികൃതമായി ഡിസ്‌കൗണ്ട് റേറ്റിന് യാത്രക്കാരന് വാഗ്ദാനം ചെയ്ത ടിടിഇയ്ക്ക് എതിരെ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായതും അധികൃതര്‍ ഇടപെട്ടതും. 700രൂപ യാത്രാക്കൂലിക്ക് പകരം 380രൂപ നല്‍കിയാല്‍ മതിയെന്ന് ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഈ ചെയ്യുന്നത് ശരിയല്ലെന്നും ടിടിഇ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാലും കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കാം എന്ന രീതിയിലാണ് ടിടിഇയുടെ സംഭാഷണം.

വീഡിയോ പുറത്തായതോടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ മതിയായ രീതിയിലുള്ള ടിക്കറ്റ് ബുക്കിങ്ങ് രീതികള്‍ വിശദീകരിക്കാതെ അനധികൃതമായി യാത്ര ചെയ്യാന്‍ ഉപദേശിക്കുന്നു എന്ന തരത്തില്‍ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മറ്റുചിലര്‍ മതിയായ പണമില്ലാത്ത ഒരാളെ സഹായിക്കാന്‍ ശ്രമിച്ചതാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ റെയില്‍ സേവ, ഡിആര്‍എം ദാനാപൂര്‍ ഡിവിഷന്‍ എന്നീ റെയില്‍ അധികൃതര്‍ ടിടിഇയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തെന്നാണ് വിവരം. സുതാര്യതയില്ലാത്ത സേവനം, പെരുമാറ്റദൂഷ്യം എന്നീ കാരണങ്ങള്‍ കാട്ടിയാണ് നടപടി.

Tags