കാലിഫോർണിയയിൽ ‘വാലി ഫീവർ’ ബാധിച്ച് ഇന്ത്യൻ ഇന്ത്യൻ യുവാവ് മരിച്ചു

dead

 അപൂർവ ഫംഗസ് ബാധയായ ‘വാലി ഫീവർ’ ബാധിച്ച് കാലിഫോർണിയയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ യുവാവ് മരിച്ചു. മുപ്പത്തിയേഴുകാരനായ ടെക് പ്രൊഫഷണൽ ചിരഞ്ജീവി കൊല്ലയാണ് രോഗബാധയെത്തുടർന്ന് അന്തരിച്ചത്. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് പോരാടിയ ശേഷമായിരുന്നു അന്ത്യം. മേയ് അഞ്ചിനാണ് ചിരഞ്ജീവി മരണത്തിന് കീഴടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാധാരണ പനിയുടെ ലക്ഷണങ്ങളോടെയാണ് ചിരഞ്ജീവിക്ക് അസുഖം തുടങ്ങിയത്. പനിയും കഠിനമായ ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയായിരുന്നു. തുടക്കത്തിൽ ന്യുമോണിയ ആണെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ. എന്നാൽ വിശദമായ പരിശോധനയിലാണ് മരണകാരണമായ വാലി ഫീവർ സ്ഥിരീകരിച്ചത്. അണുബാധ ശ്വാസകോശത്തെ സാരമായി ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

എന്താണ് വാലി ഫീവർ?

‘കോക്സിഡിയോയിഡ്സ്’ എന്ന ഫംഗസ് മൂലമുണ്ടാകുന്ന അണുബാധയാണിത്. അമേരിക്കയിലെ കാലിഫോർണിയ, അരിസോണ തുടങ്ങിയ പ്രദേശങ്ങളിലെ വരണ്ട മണ്ണിലാണ് ഈ ഫംഗസ് പ്രധാനമായും കാണപ്പെടുന്നത്. മണ്ണിലോ പൊടിയിലോ ഉള്ള ഈ ഫംഗസ് വിത്തുകൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗമെത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴോ കാറ്റടിക്കുമ്പോഴോ മണ്ണിൽ നിന്നും വായുവിലേക്ക് കലരുന്ന ഈ ഫംഗസ് ശ്വാസകോശത്തെയാണ് നേരിട്ട് ബാധിക്കുന്നത്.

പനി, ചുമ, അമിതമായ ക്ഷീണം, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും സാധാരണ പനിയായി തെറ്റിദ്ധരിക്കപ്പെടാറുള്ള ഈ രോഗം, പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും അതിവേഗം ഗുരുതരമാകും. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അണുബാധ പടരുന്നത് മരണസാധ്യത വർദ്ധിപ്പിക്കുന്നു.

അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ താമസിക്കുന്നവരും അവിടേക്ക് യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്കും നൊമ്പരത്തിനും കാരണമായിട്ടുണ്ട്.

Tags