വാണിജ്യ എൽപിജി ക്വാട്ട 66 ശതമാനമായി ഉയർത്തി ഉത്തരാഖണ്ഡ് സർക്കാർ
ഉത്തരാഖണ്ഡ് : വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് വാണിജ്യ എൽപിജി വിതരണത്തിനായി ഉത്തരാഖണ്ഡ് സർക്കാർ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറത്തിറക്കി. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പദ്ധതി നടപ്പിലാക്കിയതിലൂടെ ലഭിച്ച അധിക വിഹിതവും കേന്ദ്ര വിഹിതവും ചേർത്താണ് സംസ്ഥാനത്തിന്റെ മൊത്തം ക്വാട്ട 40 ശതമാനത്തിൽ നിന്ന് 66 ശതമാനമായി ഉയർത്തിയത്. വിതരണത്തിൽ സുതാര്യത ഉറപ്പാക്കാനും ടൂറിസം സീസണുകളിലും ചാർ ധാം യാത്ര വേളയിലും അനുഭവപ്പെടുന്ന ഇന്ധനക്ഷാമം ഒഴിവാക്കാനും ഈ പരിഷ്കാരം സഹായിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി ആനന്ദ് സ്വരൂപ് വ്യക്തമാക്കി.
പുതിയ മാർഗ്ഗരേഖ പ്രകാരം പ്രതിദിനം 6,310 സിലിണ്ടറുകളാണ് വിവിധ മേഖലകൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമായി 1,500 സിലിണ്ടറുകളും (24%), റെസ്റ്റോറന്റുകൾക്കും ധാബകൾക്കുമായി 2,000 സിലിണ്ടറുകളും (32%) അനുവദിച്ചു. ഹോംസ്റ്റേകൾ, സ്വയം സഹായ സംഘങ്ങൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്ക് വിഹിതം നൽകുന്നതിനൊപ്പം ഫാർമസ്യൂട്ടിക്കൽ മേഖലയും ആശുപത്രികളും ഉൾപ്പെടെയുള്ള മുൻഗണനാ വ്യവസായങ്ങൾക്കായി 1,250 സിലിണ്ടറുകൾ നീക്കിവെച്ചിട്ടുണ്ട്. വിതരണത്തിന്റെ 31 ശതമാനവും ഡെറാഡൂണിലേക്കാണ് പോകുന്നത്. ഹരിദ്വാർ, നൈനിറ്റാൾ എന്നീ ജില്ലകൾക്ക് 13 ശതമാനം വീതം വിഹിതം ലഭിക്കും.
വിവാഹ ആവശ്യങ്ങൾക്കായി പ്രത്യേക ക്വാട്ട അനുവദിച്ചതാണ് പുതിയ എസ്‌ഒപിയുടെ മറ്റൊരു സവിശേഷത. ഈ ആവശ്യത്തിനായി പ്രതിദിനം 660 സിലിണ്ടറുകൾ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻകൂർ അനുമതിയോടെ ഒരു ചടങ്ങിന് പരമാവധി രണ്ട് വാണിജ്യ സിലിണ്ടറുകൾ വരെ ഉപയോഗിക്കാം. വിതരണത്തിൽ ദുരുപയോഗം തടയുന്നതിനായി കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും വിതരണക്കാർ താൽക്കാലിക കണക്ഷനുകൾ അനുവദിക്കുക. ഡെറാഡൂൺ, ഹരിദ്വാർ, ഉധം സിംഗ് നഗർ തുടങ്ങിയ ജില്ലകളിലാണ് വ്യാവസായിക വിഹിതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
.jpg)


