മദ്യപിച്ചതിന് ശകാരിച്ചു : ഉത്തർ പ്രദേശിൽ അരിവാളുകൊണ്ട് അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി മകൻ

death
death

ഭാഗ്പത്: മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ അമ്മയെ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി അതി ക്രൂരമായി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ മകൻ സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത്  തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള അമ്മയുടെ കഴുത്തറുത്തു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതശരീരം ചാക്കിൽ കെട്ടി കരിമ്പിൻ തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2021 ൽ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സുമിത് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി തർക്കം ഉണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സുമിത്തിൻറെ അച്ഛൻ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലെ ഫാക്ടറിയിൽ വാച്ച്മാൻ ആയി ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Tags