ഇപിഎഫ്ഒ വരിക്കാരുടെ പിഎഫ് വേതനപരിധി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം; തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാരുടെ പിഎഫ് വേതനപരിധി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. നിലവിലെ 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം നല്‍കിയത്. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സർക്കാർ ചെലവ് 11, 339 കോടി രൂപയായി ഉയരുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് അംഗീകാരം നല്‍കിയത്.
തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ വേതന പരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് വേതന പരിധി 15,000 ആയി ഉയര്‍ത്തിയത്. നിലവില്‍ പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരു പുതിയ ജീവനക്കാരന്‍ ഇപിഎഫ്ഒ ചട്ടക്കൂടിന് കീഴില്‍ സ്വയമേവ ഉള്‍പ്പെടില്ല. അതിനാല്‍ ഇവര്‍ നിര്‍ബന്ധിത പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, അനുബന്ധ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയ്ക്ക് പുറത്തായി നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പരിധി 25,000 ആയി ഉയര്‍ത്തുന്നതോടെ ശമ്പള വിഭാഗത്തിലുള്ള ഭൂരിഭാഗം ജീവനക്കാരും നിയമപരമായ സാമൂഹിക സുരക്ഷാ പരിധിയില്‍ വരും.
.jpg)

