ലൈംഗിക ആഗ്രഹങ്ങളും അമിതകോപവും നിയന്ത്രിക്കാൻ കഴിയുന്നില്ല,യുവാവ് സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് മുറിച്ചുമാറ്റി
തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറിന് സമീപം വെച്ചാണ് രാംമിലൻ കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയത്
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയില്‍ ലൈംഗിക ആഗ്രഹങ്ങളും അമിതകോപവും നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തില്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. രാംമിലൻ യാദവ് (42) എന്നയാളാണ് ഈ കടുംകൈ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറിന് സമീപം വെച്ചാണ് രാംമിലൻ കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയത്. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ഇയാള്‍ തന്നെയാണ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചത്.
തന്നെ നിരന്തരം അലട്ടിയിരുന്ന ദേഷ്യവും ലൈംഗിക ചിന്തകളും എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് താൻ ഇത് ചെയ്തതെന്ന് രാംമിലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ബാക്കി ജീവിതം രാജ്യസേവനത്തിനും പ്രാർത്ഥനകള്‍ക്കുമായി മാറ്റിവെക്കാനാണ് തീരുമാനമെന്നും ഇയാള്‍ കൂട്ടിച്ചേർത്തു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നും നിലവില്‍ വിദഗ്ദ്ധ ചികിത്സ നല്‍കി വരികയാണെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാജേഷ് മിശ്ര അറിയിച്ചു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് രാംമിലന്റെ കുടുംബം. പക്ഷാഘാതം പിടിപെട്ട് കഴിഞ്ഞ കുറേക്കാലമായി കിടപ്പിലായ ഭാര്യയുടെ ചികിത്സയും, വരാനിരിക്കുന്ന ജൂണ്‍ 25-ന് നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹവും കാരണം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
.jpg)

