രാജസ്ഥാനില്‍ സിസേറിയന് വിധേയരായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; ആറ് പേരുടെ നില ഗുരുതരം
തിങ്കളാഴ്ച വൈകുന്നേരം 13 ഗർഭിണികള്‍ക്കാണ് സിസേറിയൻ നടത്തിയത്. ഇതില്‍ ആറ് പേരുടെ നില ശസ്ത്രക്രിയയ്ക്ക് 8-10 മണിക്കൂറിനു ശേഷം വഷളാകാൻ തുടങ്ങി.
ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയി സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം.ആറ് സ്ത്രീകളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി രാജസ്ഥാന്‍ സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ കോട്ടയിലേക്ക് അയക്കുകയും ചെയ്തു. മെയ് അഞ്ചിനാണ് ഒരു സ്ത്രീ മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 13 ഗർഭിണികള്‍ക്കാണ് സിസേറിയൻ നടത്തിയത്. ഇതില്‍ ആറ് പേരുടെ നില ശസ്ത്രക്രിയയ്ക്ക് 8-10 മണിക്കൂറിനു ശേഷം വഷളാകാൻ തുടങ്ങി. രക്തസമ്മർദവും പ്ലേറ്റ്‌ലെറ്റുകളും കുറയുകയും മൂത്രത്തില്‍ തടസ്സം നേരിടുകയും ചെയ്തു.
ഇത് വൃക്ക അണുബാധയുടെ സൂചനയാണെന്ന് മെഡിക്കല്‍ കോളേജ് ആൻഡ് ആശുപത്രി പ്രിൻസിപ്പല്‍ ഡോ. നിലേഷ് ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ച സ്ത്രീയുടെ കുട്ടി ആരോഗ്യവാനാനാണാണെന്നും മുത്തശ്ശിയാണ് കുട്ടിയെ നോക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. സിസേറിയന് വിധേയയായ ഒരു സ്ത്രീ നെഫ്രോളജി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള സ്ത്രീകളെ ഉടന്‍ തന്നെ കോട്ടയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലേക്ക് മാറ്റിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഗായത്രി റാത്തോഡ് പറഞ്ഞു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഗായത്രി റാത്തോഡ് അറിയിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർള ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
.jpg)

