രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു.. വീണ്ടും പെണ്‍കുഞ്ഞ് ജനിക്കുമെന്ന ഭയം; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തി

murder

രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിനുശേഷം ഫർഹത്ത് ഇതിനുമുമ്പ് രണ്ട് തവണ കൂടി ഗർഭിണിയായിരുന്നു

തെലങ്കാന: ഐനവോലു മണ്ഡലിലെ പുന്നേല ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിനുശേഷം ഭാര്യ വീണ്ടും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെയും പെണ്‍മക്കളെയും കൊലപ്പെടുത്തി.

തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം.  അസറുദ്ദീൻ എന്നയാളാണ് കൊലപാതകം നടത്തിയത്.ഇയാളുടെ ഭാര്യ ഫർഹത്ത്(26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന് സമീപം നീന്തല്‍ കുള നടത്തുകയായിരുന്നു അസറുദ്ദീൻ

രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിനുശേഷം ഫർഹത്ത് ഇതിനുമുമ്പ് രണ്ട് തവണ കൂടി ഗർഭിണിയായിരുന്നു. എന്നാല്‍ ജനിക്കാൻ പോകുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്ന് സംശയിച്ച്‌ അസറുദ്ദീൻ ഓരോ തവണയും ഫർഹത്തിനെ നിർബന്ധിപ്പിച്ച്‌ ഗർഭച്ഛിദ്രം നടത്തിപ്പിച്ചു.

നാല് വർഷത്തിന് ശേഷം ഫർഹത്ത് വീണ്ടും ഗർഭിണിയായപ്പോള്‍ ഇതേ കാരണം പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഇയാള്‍ സമ്മർദ്ദം ചെലുത്തി. എന്നാല്‍ ഫർഹത്ത് അതിന് വിസമ്മതിച്ചതോടെ, താൻ ജോലി ചെയ്യുന്ന സ്വിമ്മിംഗ് പൂളിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും ഇയാള്‍ ശ്രമിച്ചു.

സംഭവത്തില്‍ സംശയം തോന്നിയ ഫർഹത്തിന്റെ പിതാവ് നല്‍കിയ പരാതിയിയില്‍ പോലീസ് അസറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Tags