പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുത് ; പ്രവർത്തകർക്ക് കർശന നിർദേശം നൽകി ടി.വി.കെ

TVK issues strict instructions to activists not to place banners and posters in public places

 ചെന്നൈ : തമിഴ്നാട്ടിൽ ടി.വി.കെ നേതാവ് വിജയ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനു പിന്നാലെ 717 മദ്യവിൽപ്പന ശാലകളാണ് വിജയ് സർക്കാർ പൂട്ടിയത്. സ്കൂളുകൾ, ബസ് സ്റ്റാൻറുകൾ, ആരാധനാലയങ്ങൾ എന്നിവയിൽ നിന്നും 500 മീറ്റർ ദൂരപരിധിയിലല്ലാത്ത കടകൾ പൂട്ടാനാണ് ഉത്തരവായിരിക്കുന്നത്. ഇപ്പോളിതാ പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് തടഞ്ഞു കൊണ്ട് പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് ടി.വി.കെ പാർട്ടി.

ജനങ്ങൾക്കും പൊതുഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ പോസ്റ്ററുകളും ബാനറുകളും പതിക്കുന്നതിനെതിരെ നടപടിയുണ്ടാകുമെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അറിയിച്ചു. പൊതു ഇടങ്ങളെ എല്ലാവർക്കും സൗജന്യമായി ബ്രാൻറ് ചെയ്യാനുള്ള ഇടമായി കാണുന്നവർക്കിടയിൽ ഈ നിർദേശം മാറ്റം കൊണ്ടുവരും. പലപ്പോളും രാഷ്ട്രീയക്കാരുടെയോ ഗുണ്ടകളുടെയോ പിന്തുണയോടെ ജന്മദിനങ്ങളോ മറ്റു പരിപാടികളോ ആഘോഷിക്കാൻ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത് പതിവാണ്.

ജനക്ഷേമത്തിനു വേണ്ടിയാണ് പാർട്ടി രൂപീകരിച്ചതെന്നും അതുകൊണ്ട് ഓരോ പ്രവർത്തകനും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എൻ. ആനന്ദ് പറഞ്ഞു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ടി.വി.കെ പ്രവർത്തകർ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. പാർട്ടി നിർദേശത്തിനു പിന്നാലെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ പോസ്റ്ററുകൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 

Tags