ത്രിപുര ഡിജിപി അഗര്‍ത്തലയിലെ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍

dgp

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കര്‍ 2025 മെയ് 17-നാണ് ത്രിപുര പോലീസ് മേധാവിയായി ചുമതലയേറ്റത്.

ത്രിപുര ഡിജിപി അനുരാഗ് ധങ്കറിനെ അഗര്‍ത്തലയിലെ പോലീസ് ആസ്ഥാനത്തെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. മരണകാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കര്‍ 2025 മെയ് 17-നാണ് ത്രിപുര പോലീസ് മേധാവിയായി ചുമതലയേറ്റത്. സംസ്ഥാന പോലീസ് മേധാവിയാകുന്നതിന് മുന്‍പ് ഡിജിപി (ഇന്റലിജന്‍സ്), എഡിജിപി (ക്രമസമാധാനം) എന്നീ സുപ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. 2023 സെപ്റ്റംബറില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ത്രിപുരയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, 2024 ജനുവരി മുതല്‍ ഇന്റലിജന്‍സ് വകുപ്പിന്റെയും ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു.
മൂന്ന് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ത്രിപുര പോലീസില്‍ ലോങ്തറായ് വാലി എസ്ഡിപിഒ, വെസ്റ്റ്-സൗത്ത് ത്രിപുര എസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി, എഐജി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) തുടങ്ങി നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

Tags