ഹിമാചൽ പ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; 31 പേർക്ക് പരുക്ക്


ഹിമാചൽ പ്രദേശ് : ചണ്ഡിഗർ- മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേർക്ക് പരുക്ക്. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കുളു ജില്ലയിലെ പാർവതി വാലിയിലെ കസോളിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ ബസ് മറിയുകയായിരുന്നു. പരുക്കേറ്റ 31 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ നർചോക്ക് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഡിഷ്ണൽ എസ്പി സാഗർ ചന്ദേർ പ്രതികരിച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും മറ്റ് യാത്രക്കാർക്കും നിസാര പരുക്കുകളാണുള്ളത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസും പ്രാദേശിക അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
