'സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാന്‍ ബാഹ്യ സമ്മര്‍ദ്ദം ഇല്ലായിരുന്നു'; വീണ്ടും പ്രതികരണമായി പെന്‍ഗ്വിന്‍ ഹൗസ്

sonia gandhi

കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തില്‍ വീണ്ടും പ്രതികരണമായി പെന്‍ഗ്വിന്‍ ഹൗസ്. 'ബിലോങിംഗ്' എന്ന പുസ്തകത്തില്‍ നിന്ന് ഏതെങ്കിലും ഭാഗം മാറ്റാന്‍ ബാഹ്യ സമ്മര്‍ദ്ദം ഇല്ലായിരുന്നുവെന്ന് പെന്‍ഗ്വിന്‍ ഹൗസ് വ്യക്തമാക്കി. കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയത്. അഭിഭാഷകരുടെ നിര്‍ദ്ദേശങ്ങളെ ഒടുവില്‍ സോണിയ ഗാന്ധി എതിര്‍ക്കുകയായിരുന്നുവെന്ന് പെന്‍ഗ്വിന്‍ ഹൗസ് പറയുന്നു. ഗല്‍വാന്‍ സംഘര്‍ഷം, മോദിയുടെ ചില ഭരണവിഷയങ്ങള്‍, ആര്‍എസ്എസിനെ കുറിച്ചുള്ള പരാമര്‍ശം എന്നിവയില്‍ അഭിഭാഷകര്‍ എതിര്‍പ്പ് ഉന്നയിച്ചു എന്നാണ് സൂചന. ഇന്ത്യയിലെ കലാപങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും കുറിച്ചുള്ള ഭാഗങ്ങളിലും തിരുത്തല്‍ നിര്‍ദ്ദേശിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ മാറ്റാന്‍ പ്രസാധകര്‍ നിര്‍ദേശിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആര്‍എസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങള്‍ മാറ്റാനാണ് പെന്‍ഗ്വിന്‍ ഹൌസ് നിര്‍ദേശം നല്‍കിയെന്ന് കോണ്‍?ഗ്രസ് നേതാവ് അശോക് ?ഗെലോട്ട് ആരോപിച്ചിരുന്നു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിര്‍ദേശിച്ചുവെന്ന് ?ഗെലോട്ട് വ്യക്തമാക്കി. 2015ല്‍ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ അടക്കം പ്രസാധകര്‍ സംശയം ഉന്നയിച്ചുവെന്നും സര്‍ക്കാര്‍ സമ്മര്‍ദം കാരണമാണ് പ്രസാധകര്‍ തിരുത്ത് നിര്‍ദേശിച്ചതെന്നും അശോക് ?ഗെലോട്ട് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഗ്വിന്‍ ഹൗസ് തങ്ങളുടെ ഭാഗം വ്യക്തമാക്കി വീണ്ടും രംഗത്ത് വന്നത്.

പ്രസാധകര്‍ എന്ന നിലയില്‍ വിവരങ്ങള്‍ വസ്തുതാപരമായി പരിശോധിക്കുന്നതും പുസ്തകത്തിന്റെ മികച്ച താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി രചയിതാവിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്ന് പെന്‍ഗ്വിന്‍ ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുടനീളം, ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും താല്പര്യപ്പെടുന്നുണ്ടെന്നുമുള്ള നിലപാടാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാല്‍ എഴുത്തുകാരിയുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെന്‍ഗ്വിന്‍ ഹൗസ് വ്യക്തമാക്കി.

Tags