ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല ; നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

kc

പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ചത്.

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും പ്രതിസന്ധി സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നത് ഒഴിവാക്കാനുളള നടപടി അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാരായ പൗരന്മാരെ അസൗകര്യത്തിലേക്ക് തളളിവിടുകയാണെന്നും സര്‍ക്കാരിന്റെ നീക്കം ലജ്ജാകരവും വീണ്ടുവിചാരമില്ലാത്തതും അധാര്‍മ്മികവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പും ഭരണം പിടിക്കലും അജണ്ടയാകുമ്പോള്‍ വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തമാണെന്നും ഇന്ധന, ഗ്യാസ് ലഭ്യത ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ചത്. അതിര്‍ത്തിയില്‍ ജീവന്‍ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതും രാജ്യസ്‌നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags