ഭക്ഷണം തികഞ്ഞില്ലെന്ന പേരില്‍ വരന്റെ വീട്ടുകാര്‍ ചടങ്ങ് മുടക്കി; പൊലീസ് സ്റ്റേഷനില്‍ വച്ച് മാലയിട്ട് വധുവും വരനും

marriage
marriage

ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. 

ഭക്ഷണം തികഞ്ഞില്ലെന്ന ആരോപണത്തിന് പിന്നാലെ അലങ്കോലമായ വിവാഹം പൊലീസ് സ്റ്റേഷനില്‍ വച്ച് നടന്നു. വരന്റെ വീട്ടുകാരാണ് വിവാഹ ചടങ്ങിനിടെ പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വധു പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. 
ബിഹാര്‍ സ്വദേശികളായ രാഹുല്‍ പ്രമോദ് മഹ്‌തോയും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹത്തിന്റെ വേദി സൂറത്തിലെ വരാച്ചയിലെ ലക്ഷ്മി ഹാള്‍ ആയിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് വരന്റെ വീട്ടുകാര്‍ ചടങ്ങുകള്‍ നിര്‍ത്തിവെച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) അലോക് കുമാര്‍ പറയുന്നു.

ചടങ്ങുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. പരസ്പരം മാല അണിയിക്കല്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് ചടങ്ങുകള്‍ അലങ്കോലമായത്. ഇതോടെ വധുവിന്റെ വീട്ടുകാര്‍ സഹായത്തിനായി പൊലീസിനെ സമീപിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന് വരനും വ്യക്തമാക്കി. പക്ഷേ വരന്റെ കുടുംബം വഴങ്ങിയില്ല. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് ഇരു വീട്ടുകാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചര്‍ച്ചക്കൊടുവില്‍ സമവായമായി. 

എന്നാല്‍ വിവാഹ മണ്ഡപത്തില്‍ തിരിച്ചെത്തിയാല്‍ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്ക വധു ഉന്നയിച്ചു. അതിനാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ചുതന്നെ വധുവും വരനും പരസ്പരം മാല അണിയിക്കുകയായിരുന്നു.

Tags