മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമെന്ന് മുന്‍ ജാപ്പനീസ് മന്ത്രി

japan

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുന്‍ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന് കടുത്ത ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജാപ്പനീസ് റെയില്‍വേ എന്‍ജിനീയറായ ഇസാവോ സുജിമുറ എഴുതിയ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു മകിഹാരയുടെ ഈ വിവാദ പരാമര്‍ശം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യഥാര്‍ത്ഥ ജാപ്പനീസ് ഷിന്‍കാന്‍സെന്‍ മാതൃകയില്‍ നിന്ന് പൂര്‍ണ്ണമായി മാറിയെന്നും 2023-ല്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി 2026 ജൂലൈയില്‍ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പോലും ഈ വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും മകിഹാര കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കിയ കോണ്‍ഗ്രസ് എംപി പവന്‍ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍ ജാപ്പനീസ് മന്ത്രിയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മകിഹാരയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

Tags