നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമ, മതംമാറ്റ കേസ് : നിതാ ഖാൻ ഒളിവിലിരുന്ന കെട്ടിടം ഇടിച്ചുനിരത്തി
മുംബൈ : നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമ, മതംമാറ്റ കേസിൽ ആരോപണ വിധേയയായ നിതാ ഖാൻ ഒളിച്ചുതാമസിച്ച ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (മജ്‍ലിസ് പാർട്ടി) കോർപറേറ്ററുടെ കെട്ടിടം ഔറംഗാബാദ് നഗരസഭ പൊളിച്ചുനീക്കി. മജ്‌ലിസ് പാർട്ടി കോർപറേറ്റർ മതീൻ പട്ടേലിന്റെ സംഭാജീ നഗറിലെ നരേഗാവ്, കൗസർ ബാഗിലുള്ള ഇരുനില വീടും ഓഫിസും കടമുറികളുമാണ് ബുധനാഴ്ച പുലർച്ചെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. കനത്ത പൊലീസ് കാവലിലാണ് നടപടി.
അനധികൃത കെട്ടിടമെന്ന് ആരോപിച്ചും 72 മണിക്കൂറിനകം കാരണംബോധിപ്പിക്കാൻ ആവശ്യപ്പെട്ടും മതീൻ പട്ടേലിന് ശനിയാഴ്ച നഗരസഭ നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
കെട്ടിടം പൊളി തടയണമെന്ന് ആവശ്യപ്പെട്ട് മതീൻ നൽകിയ ഹരജി ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ച് തള്ളുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇതേ ബംഗ്ലാവിൽനിന്ന് നിതാ ഖാൻ അറസ്റ്റിലായത്. ഒളിച്ചുപാർക്കാൻ നിതാ ഖാനെ സഹായിച്ചതിന് മതീൻ പട്ടേലിനെതിരെ കേസുണ്ട്. തൊട്ടു പിന്നാലെയാണ് നഗരസഭ നടപടി.
നഗരസഭ അംഗത്വത്തിൽനിന്ന് മതീൻ പട്ടേലിനെ നീക്കാനുള്ള നടപടികളും ആരംഭിച്ചതായാണ് സൂചന. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ പ്രധാന പ്രതിപക്ഷം മജ്‍ലിസ് പാർട്ടിയാണ്. അണികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട മജ്‍ലിസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇംതിയാസ് ജലീൽ, കെട്ടിടം പൊളിച്ച അതേ സ്ഥലത്ത് മതീൻ പട്ടേലിന് പാർട്ടി വീടുവെച്ചുകൊടുക്കുമെന്ന് അറിയിച്ചു. നഗരസഭ അനാവശ്യ ധിറുതികാണിച്ചെന്നും കുറ്റപ്പെടുത്തി.
.jpg)

