ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകൻ ;തന്നെ ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: താന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. തന്നെ ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് വിജയ് തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിന്റെ ആദ്യ പൊതുയോഗമായിരുന്നു തിരുച്ചിറപ്പളളിയില്‍ നടന്നത്.
'ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്ക് മിണ്ടാതിരിക്കാം എന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അധികാരമേറ്റ് അരമണിക്കൂറിനകം അവര്‍ പരാതികള്‍ പറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാര്‍ട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിങ്ങള്‍ വിജയ്‌യെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായോ അനിയനായോ ആണ് തെരഞ്ഞെടുത്തത്; മുഖ്യമന്ത്രിയായിട്ടല്ല, മറിച്ച് നിങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ വന്ന നിങ്ങളുടെ മുഖ്യ സേവകനായിട്ടാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുച്ചിറപ്പള്ളിയിലെ ഉപതെരഞ്ഞടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. തിരുച്ചിറപ്പള്ളിയില്‍ നിങ്ങളിലൊരാളാകും സ്ഥാനാര്‍ഥിയെന്നായിരുന്നു വിജയ് പറഞ്ഞു. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ജനം തന്നെ പിന്തുണയ്ക്കുമെന്നും വിമര്‍ശനങ്ങളാണ് തന്റെ ഊര്‍ജമെന്നും വിജയ് പറഞ്ഞു. താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ടിവികെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. ചിലര്‍ താന്‍ കോട്ടിട്ട് വരുന്നതിനെ വിമര്‍ശിക്കുന്നുണ്ട്. തനിക്ക് കോട്ട് ഇട്ട് കൂടെയെന്നും വിജയ് ചോദിച്ചു. എല്ലാത്തിലും താന്‍ ബ്ലാക്ക് അന്‍ഡ് വൈറ്റ് ആയി തുടരും. അത് സൂചിപ്പിക്കാനാണ് ബ്ലാക്ക് അന്‍ഡ് വൈറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും വിജയ് പറഞ്ഞു.
.jpg)

