പെൺവാണിഭത്തിന് ഇരയാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സംരക്ഷണത്തിന് മാർഗനിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: പെൺവാണിഭത്തിന് ഇരയാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര സംരക്ഷണത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 21 ഉം 23 ഉം വകുപ്പുകൾ അനുസരിച്ച് അത്തരം ഇരകളുടെ മൗലികാവകാശമാണ് പുനരധിവാസമെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വാണിഭക്കാരുടെ കെണിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതു മുതൽ പുനരധിവാസവും പ്രോസിക്യൂഷനും വിചാരണയും ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും നടത്തേണ്ട ഇടപെടലുകൾക്കായി ഇരകളുടെ സംരക്ഷണ പദ്ധതിക്ക് കോടതി രൂപം നൽകി. ഇരകളെ ഒരിക്കലും ക്രിമിനലുകളായി കാണരുതെന്നും, ക്രിമിനൽ നിയമ ബാധ്യതകൾക്ക് അവരെ വിധേയമാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിൻറെ ഇരകളെന്ന പരിഗണനയാണ് എപ്പോഴും അവർക്ക് നൽകേണ്ടത്.
പെൺവാണിഭങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രജ്വാല എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. സംഘടനയുടെ പോരാട്ടം 2004ൽ തുടങ്ങിയതാണ്. നേരത്തെ നൽകപ്പെട്ട ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്നും ഇരകളുടെ സംരക്ഷണത്തിനായി പദ്ധതികളൊന്നും ആവിഷ്കരിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ ചട്ടക്കൂട് പര്യാപ്തമാണെന്ന കേന്ദ്ര സർക്കാറിൻറെ നിലപാട് കോടതി നിരാകരിച്ചു. സമഗ്രമായ സംരക്ഷണ പദ്ധതി ഇല്ലാത്തത് ഗുരുതരമായ പോരായ്‌മയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
.jpg)

