വിവാദ പരാമർശം : നിഷികാന്ത് ദുബെക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി


ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിധിക്ക് പിന്നാലെ സുപ്രീം കോടതിക്കെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്. ദുബെയുടെ പരാമർശങ്ങൾ പൊതുജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനോ വിദ്വേഷ പ്രസംഗത്തിൽ ഏർപ്പെടാനോ ഉള്ള ഏതൊരു ശ്രമത്തെയും നേരിടുമെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, കേസിൽ ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ ബെഞ്ച് വിസമ്മതിച്ചു. രാജ്യത്തെ എല്ലാ ആഭ്യന്തര യുദ്ധങ്ങൾക്കും കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസാണെന്നായിരുന്നു വഖഫ് വിധിക്ക് പിന്നാലെ നിഷികാന്ത് പറഞ്ഞത്.

അതിനിടെ, സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നിഷികാന്ത് ദുബെക്കും അഭിഭാഷകൻ ജയ് അനന്തിനുമെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര വ്യാഴാഴ്ച ഡൽഹി ഹൈകോടതിയെ സമീപിച്ചു.