അസമിൽ 27 പേരെ വിദേശികളായി മുദ്രകുത്തിയ വിധി റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: പൗരത്വം നൽകുന്നതും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുന്നതുമായ നടപടികൾ തീർത്തും നീതിയുക്തമായിരിക്കണമെന്ന് സുപ്രീം കോടതി. അസമിലെ ട്രൈബ്യൂണൽ 'വിദേശികൾ' എന്ന് മുദ്രകുത്തിയ 27 പേരുടെ പൗരത്വവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം റദ്ദാക്കിയ ഗുവാഹത്തി ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. വിധി പുനഃപരിശോധിക്കണമെന്നും ഇവരുടെ രേഖകൾ വീണ്ടും പരിഗണിക്കണമെന്നും കോടതി ട്രൈബ്യൂണലിന് നിർദേശം നൽകി. ട്രൈബ്യൂണൽ വീണ്ടും വാദം കേൾക്കുന്നത് വരെ 'വിദേശികൾ' എന്ന് മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ യാതൊരു വിധത്തിലുള്ള നിർബന്ധിത നടപടികളും സ്വീകരിക്കാൻ പാടില്ലെന്നും കർശനമായി നിർദ്ദേശിച്ചു.
"പൗരത്വവും വിദേശി പദവിയും ഭരണഘടനാപരവും നിയമപരവുമായ ഏറെ പ്രാധാന്യമുള്ള വിഷയങ്ങളാണ്," കോടതി നിരീക്ഷിച്ചു.
നിയമവിരുദ്ധമായി പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയാനുള്ള സർക്കാർ നീക്കത്തെ കോടതി അംഗീകരിച്ചു. "നിയമപരമായി അർഹതയില്ലാത്തവർ തെറ്റായ അവകാശവാദങ്ങളിലൂടെയോ നടപടിക്രമങ്ങളിലെ പഴുതുകളിലൂടെയോ ഇന്ത്യൻ പൗരത്വം കൈക്കലാക്കുന്നത് തടയാൻ സർക്കാരിന് അർഹവും നിർബന്ധിതവുമായ താൽപര്യമുണ്ട്," കോടതി ചൂണ്ടിക്കാട്ടി. എങ്കിലും, ഈ താൽപര്യം നീതിന്യായത്തെ മറികടത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
.jpg)

