സുഹാസ് ഷെട്ടി വധക്കേസ് ; എട്ടു പേർ അറസ്റ്റിൽ


മംഗളൂരു: ഗുണ്ട സംഘത്തലവൻ സുഹാസ് ഷെട്ടി (30) വധക്കേസിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശാന്തിഗുഡ്ഡെ സ്വദേശിയും ഡ്രൈവറുമായ അബ്ദുൽ സഫ്വാൻ (29), മേസൺ ജോലിക്കാരനായ ശാന്തിഗുഡ്ഡെ സ്വദേശി നിയാസ് (28), സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കെഞ്ചാർ സ്വദേശി മുഹമ്മദ് മുസമിൽ (32), ബംഗളൂരുവിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കുർസുഗുഡ്ഡെ സ്വദേശി കലന്തർ ഷാഫി (31), ഡ്രൈവറായി ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി രഞ്ജിത്ത് (19), ഷാമിയാന (ടെന്റ്) ഷോപ്പിൽ ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി നാഗരാജ് (20), സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ജോക്കട്ടെ സ്വദേശി മുഹമ്മദ് റിസ്വാൻ (28), സൂറത്ത്കലിൽ കൊല്ലപ്പെട്ട കാട്ടിപ്പള്ള സ്വദേശി മുഹമ്മദ് ഫാസിലിന്റെ സഹോദരൻ ആദിൽ മഹറൂഫ് (19) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ചോദ്യം ചെയ്തുവരികയാണെന്നും മന്ത്രി അറിയിച്ചു. കൊലപാതകം എട്ടു പേരടങ്ങുന്ന സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
