ഏഴാം ക്ലാസുകാരന്‍റെ മോമോസ് പ്രേമം ; തെരുവോര കച്ചവടക്കാർ തട്ടിയെടുത്തത് 85 ലക്ഷം രൂപയുടെ ആഭരണങ്ങൾ
പുരോഹിതനായ വിമലേഷ് മിശ്രയുടെ കുടുംബമാണ് തട്ടിപ്പിനിരയായത്
ലഖ്നൗ: മോമോസിനോടുള്ള ഏഴാം ക്ലാസുകാരന്റെ അതിയായ ആഗ്രഹത്തിലൂടെ വാരാണസിയിലെ ഒരു കുടുംബത്തിന് 85 ലക്ഷം രൂപയുടെ ആഭരണങ്ങൾ ആണ് നഷ്ടമായത്. പുരോഹിതനായ വിമലേഷ് മിശ്രയുടെ കുടുംബമാണ് തട്ടിപ്പിനിരയായത്.ഉത്തർപ്രദേശിലെ ഡിയോറിയ പട്ടണത്തിലാണ് സംഭവം.
മിശ്രയുടെ മകന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ്. വീടിനടുത്ത് മൂന്നു പേർ ചേർന്ന് നടത്തുന്ന മോമോസ് കടയിൽ നിന്ന് മകൻ സ്ഥിരമായി മോമോസ് കഴിക്കാറുണ്ട്. വീട്ടിൽ നിന്ന് ആഭരണങ്ങൾ കൊണ്ടു വന്നു തന്നാൽ മോമോസ് ഫ്രീയായി തരാമെന്ന് പറഞ്ഞ് കച്ചവടക്കാർ കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇതു വിശ്വസിച്ച് കുട്ടി വീട്ടുകാർ അറിയാതെ നിരന്തരമായി ആഭരണങ്ങൽ കച്ചവടക്കാർക്ക് കൈമാറി ദിവസവും ഫ്രീയായി മോമോസ് കഴിച്ചു പോന്നു. മിശ്രയുടെ സഹോദരി ആഭരണങ്ങൾ എടുക്കാൻ നോക്കിയപ്പോഴാണ് ഷെൽഫ് കാലിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മോമോസിന് വേണ്ടി ആഭരണങ്ങൾ കൈമാറിയതായി കുട്ടി വെളിപ്പെടുത്തി. 85 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളാണ് കച്ചവടക്കാർ മോമോസിന്‍റെ പേരിൽ തട്ടിച്ചെടുത്തതെന്ന് മിശ്ര പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മിശ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
.jpg)


