100% ഗ്യാരൻറി വാഗ്ദാനം ചെയ്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന വിലക്കിയ ഉത്തരവിന് സ്റ്റേ

court

 ന്യൂഡൽഹി : 100% ശുദ്ധം, 100% പ്രകൃതിദത്തം, 100% ഓർഗാനിക് തുടങ്ങിയ അവകാശവാദവുമായി ഉൽപ്പന്നങ്ങൾ വിറ്റ ഡാബർ ഇന്ത്യക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിന് സ്റ്റേ. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.

വിലക്കേർപ്പെടുത്തിയ ആഗസ്റ്റ് 3 ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഡാബർ നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് അമിത് മഹാജൻ കേന്ദ്രത്തിനും എഫ്.എസ്.എസ്.ഐക്കും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയക്കുകയും അടുത്ത നടപടികൾ ഉണ്ടാകുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു.

"100%" അവകാശവാദം ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാൻ സാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡാബറിൻറെ ഭക്ഷ്യ ഉൽപ്പന്നങ്ങൽക്ക് വിലക്കേർപ്പെടുത്തിയത്. ഡാബർ ഹണി, ഡാബർ ഹണി സ്ക്വീസി, ഡാബർ സുന്ദർബൻസ് ഹണി, ഡാബർ ഹിമാലയൻ ആപ്പിൾ സൈഡർ വിനാഗിരി, ഡാബർ വെർജിൻ കോക്കനട്ട് ഓയിൽ, ഡാബർ പശു നെയ്, റിയൽ ആക്റ്റീവ് 100% ടെൻഡർ കോക്കനട്ട് വാട്ടർ, ഡാബർ ഹോംമേഡ് തേങ്ങാപ്പാൽ, ഡാബർ ഓർഗാനിക് ഹണി എന്നിവയുടെ വിൽപ്പനക്കാണ് നിരോധനം.

2018ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ചട്ടങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെയാണ് എഫ്.എസ്.എസ്. ഐ പ്രവർത്തിച്ചതെന്ന് ഡാബർ ഹൈക്കോടതിയിൽ വാദിച്ചു. നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസോ ഇംപ്രൂവ്മെൻറ് നോട്ടീസോ നൽകിയിരുന്നില്ലെന്ന് കമ്പനി പറഞ്ഞു. നിരോധന ഉത്തരവ് വാണിജ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായും കമ്പനി കോടതിയെ അറിയിച്ചു.

Tags