ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായ സോനം വാങ്ചുക് ജയിൽ മോചിതനാകും
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനാകും. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ കേന്ദ്രഭരണ പ്രദേശത്ത് നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ടു ദിവസത്തിനു ശേഷം, അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ചാണ് കഴിഞ്ഞവർഷം സെപ്റ്റംബർ 26ന് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത്.
ഏതാണ്ട് ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോനം വാങ്ചുകിന്റെ തടങ്കൽ നിയമവിരുദ്ധവും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
പരീക്ഷാഭ്രമത്തിലൂന്നിയ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിച്ചുകൊണ്ട് 2009ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ എന്ന ചലച്ചിത്രത്തിലെ ഫുൻസുഖ് വാങ്ഡു എന്ന നായക കഥാപാത്രത്തിലൂടെ ആമിർ ഖാൻ അവതരിപ്പിച്ചത് സോനം വാങ്ചുകിൻറെ കഥയാണ്.
എന്നാൽ പിന്നീട്, ഒരു വിദ്യാഭ്യാസ വിദഗ്ധൻ എന്നതിലുപരി സ്വയംഭരണവും അന്തസ്സും നഷ്ടമായ ഒരു പ്രദേശത്തിന്റെ ധാർമിക ശബ്ദമായി മാറുകയായിരുന്നു വാങ്ചുക്. അദ്ദേഹത്തെ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരിക്കുകയാണെന്ന മാധ്യമറിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു.
.jpg)

