ഡേ കെയറില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ; അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

day care

നഗരത്തിലെ ബ്രൂക്ക്ഫീല്‍ഡ് പ്രദേശത്താണ് സംഭവം

ബെംഗളുരുവിലെ ഐടി കമ്പനി ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ നേരിട്ടത് ഞെട്ടിക്കുന്ന ക്രൂരത. സംഭവത്തില്‍ ഡേ കെയറിലെ അഞ്ച് ജീവനക്കാരികള്‍ക്കെതിരെ കേസെടുത്തു. ഡേ കെയറിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവരുടെ ക്രൂരത പുറത്തിറിഞ്ഞത്. നഗരത്തിലെ ബ്രൂക്ക്ഫീല്‍ഡ് പ്രദേശത്താണ് സംഭവം. ഇവിടെയാണ് ഐടി കമ്പനിയിലെ ജീവനക്കാര്‍ അവരുടെ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച ശേഷം ജോലിക്ക് പോകുന്നത്. രണ്ടും മൂന്നു വയസിനിടയിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഡേ കെയറില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ വാട്സ്ആപ്പില്‍ പ്രചരിച്ചത്. തുടര്‍ന്ന് ഇക്കാര്യം ചൈല്‍ഡ് ലൈന്റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസ് ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തു. വീഡിയോയില്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതടക്കം വ്യക്തമാണ്. കുട്ടികളെ ബാത്ത്റൂമില്‍ പൂട്ടിയിടുക, വാഷിങ് മെഷീനില്‍ അടച്ചിടുക എന്നിവയടക്കമാണ് ഡേ കെയറില്‍ നടന്നുവന്നിരുന്നത്.

ജീവനക്കാരികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വീഡിയോയില്‍ കാണുന്ന കുട്ടികളെ മാത്രമാണോ അതോ മറ്റ് കുട്ടികള്‍ക്കും സമാനമായ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ കരയുകയോ ശല്യം ചെയ്യുകയോ ചെയ്യുമ്പോഴാണ് ഇത്തരം ഉപദ്രവങ്ങള്‍ക്ക് ഇരയായത്. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ടൊയ്ലറ്റില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ടൊയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്നതുമടക്കം പല ഉപദ്രവങ്ങളും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

Tags