പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം 'ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ' ഉദാഹരണം ; കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

India's response to the West Asian crisis is an example of 'responsible statesmanship'; Shashi Tharoor supports the Centre's stand

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ പിന്തുണ അറിയിച്ച്  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ച്ചാണ് തരൂര്‍ രംഗത്തെത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം 'ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ' ഉദാഹരണം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അസ്ഥിരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സംയമനം ബലഹീനതയെയല്ല, ശക്തിയെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ് തരൂരിന്റെ പ്രതികരണം.

'സംയമനം കീഴടങ്ങലല്ല. സംയമനമാണ് ശക്തി... നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് നമുക്കറിയാം. നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യം പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ക്രിയാത്മകമായ നയതന്ത്ര പങ്ക് വഹിക്കണം. സമാധാനത്തിനായി ആഹ്വാനം ചെയ്യാന്‍ മുന്‍കൈയെടുക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്. സംഘര്‍ഷത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇരുപക്ഷത്തിനും വഴിയൊരുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്' എന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തില്‍ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. 'അപലപിക്കലും അനുശോചനവും തമ്മില്‍ വ്യത്യാസമുണ്ട്. അനുശോചനം സഹതാപത്തിന്റെ പ്രകടനമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.  

Tags