മീന്‍ പിടിക്കാന്‍ പോയ ഏഴാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു ; സുഹൃത്തുക്കള്‍ പിടിയില്‍

murder

15ഉം 13ഉം വയസ്സുള്ള സുഹൃത്തുക്കളാണ് പിടിയിലായത്.

സുഹൃത്തുക്കളുമൊന്നിച്ചു മീന്‍ പിടിക്കാന്‍ പോയി കാണാതായ ഏഴാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ ഇരുഗൂര്‍ ന്യൂ കോളനി സ്വദേശി ഭാരതിരാജയുടെ മകന്‍ തിവിഷ് (13) ആണ് കൊല്ലപ്പെട്ടത്. കെജി പുതൂര്‍ കോര്‍പറേഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 15ഉം 13ഉം വയസ്സുള്ള സുഹൃത്തുക്കളാണ് പിടിയിലായത്.


മേയ് 15ന് രാവിലെ കോര്‍പറേഷന്‍ ജീവനക്കാരായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ നിന്ന് മീന്‍ പിടിക്കാനായി ഇരുഗൂര്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ കനാലിലേക്ക് പോയ ശേഷമാണ് കുട്ടിയെ കാണാതായത്.
ഉച്ചകഴിഞ്ഞ് എത്തിയ രക്ഷിതാക്കള്‍ തിവിഷിനെ അന്വേഷിച്ചപ്പോഴാണ് മീന്‍ പിടിക്കുന്നതിനിടെ ബൈക്കില്‍ എത്തിയ ബന്ധു കുട്ടിയെ വിളിച്ചുകൊണ്ടുപോയതായി സുഹൃത്തുക്കള്‍ പറഞ്ഞത്. രാത്രിവരെ അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സിങ്കാനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. 48 മണിക്കൂര്‍ നീണ്ട അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞു കുടുങ്ങിയത്.
ഒരേ മേഖലയില്‍ താമസക്കാരായ മൂന്നു പേരും പത്താം ക്ലാസില്‍ പഠിക്കുന്ന മുതിര്‍ന്ന കുട്ടിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ തുണി വാങ്ങാനായി പോയിരുന്നു. ഇവിടുണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ സഹായത്തോടെ മീന്‍ പിടിക്കാന്‍ പോകാമെന്നു വിളിച്ചുവരുത്തിയാണ് കനാലിന് സമീപം എത്തിച്ചത്. ഇവിടെ വച്ചു തിവിഷിനെ ചോദ്യം ചെയ്യുകയും ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ട് തലയില്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു.
ചെളി നിറഞ്ഞ കനാലില്‍ വീണ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ഇളയ കുട്ടിയെ നോക്കാന്‍ തിവിഷിനെ ഏല്‍പ്പിച്ചാണ് മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നത്. ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഏറ്റുവാങ്ങാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല.
ആദ്യഘട്ടത്തിലെ അന്വേഷണത്തിനിടയില്‍ മൊഴി മാറ്റിപറഞ്ഞ രണ്ടു സുഹൃത്തുക്കളേയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
 

Tags