തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യ്ക്ക് തിരിച്ചടി; കരൂര്‍ ആശ്രിത നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Setback for Tamil Nadu Chief Minister Vijay; High Court quashes Karur dependent's appointment

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് ആശ്രിത നിയമനം നല്‍കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെതാണ് ഉത്തരവ്.

ആശ്രിത നിയമനം നല്‍കുന്നതിനെതിരെ നേരത്തെ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യവ്യക്തികകളും പൊതുതാത്പര്യഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് കോടതി നടപടി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയാണ് നല്‍കിയത്. ഇത് വെറുതെ ആര്‍ക്കും നല്‍കേണ്ടതല്ല. ഇതിന് അതിന്റെതായ മൂല്യമുണ്ട്. ഇത് നേടിയെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്ന നിരവധി പേര്‍ പുറത്തുണ്ട്. ഇത്തരമൊരു അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി

മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ജൂലൈ രണ്ടാവാരം വിജയ് കരൂര്‍ സന്ദര്‍ശിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക ലക്ഷ്യമിട്ടായിരുന്നു വിജയ് സര്‍ക്കാരിന്റെ നടപടി. 2025 സെപ്റ്റംബര്‍ 27 നുണ്ടായ ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. വിജയിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയ്ക്കിടെയായിരുന്നു അപകടം. റാലിയില്‍ പങ്കെടുക്കാന്‍ വന്‍ ആള്‍ക്കൂട്ടമാണ് കരൂരിലെത്തിയത്. ഏഴു മണിക്കൂറോളം വൈകി വിജയിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം മുന്നോട്ട് ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ അനിയന്ത്രിതമായ തിരക്കാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്കു വീതം ജോലി നല്‍കാനാന്‍ വിജയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍്ക്കാര്‍ നടപടി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിലവില്‍ കേസ് അന്വേഷിക്കുന്നത് സിബിഐയാണ്.

Tags