ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍

Second phase of voting in Bengal tomorrow; Trinamool raises hopes in strongholds

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍ 110 സീറ്റില്‍ ആധിപത്യം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. 


 

Tags