ആര്‍എസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന പരാമര്‍ശം; മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ പരാതി നല്‍കി ആര്‍എസ്എസ്

Kharge

ഖര്‍ഗെയുടെ പരാമര്‍ശം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയ വിഭജനത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസിന്റെ പരാതി.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 'വിഷപ്പാമ്പ്' പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അസം ആര്‍എസ്എസ്. ഡിസ്പുര്‍ പൊലീസ് സ്റ്റേഷനിലും സില്‍ച്ചാര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. നേരത്തെ ബിജെപിയും സമാനമായ പരാമര്‍ശത്തില്‍ ഖര്‍ഗെയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഖര്‍ഗെയുടെ പരാമര്‍ശം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയ വിഭജനത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസിന്റെ പരാതി. ഇരു വിഭാഗങ്ങള്‍ക്കും ഇടയിലുള്ള സമാധാനത്തെ തകര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ അലങ്കോലമാകുമെന്നും പരാതിയിലുണ്ട്. ഖര്‍ഗെയുടെ പരാമര്‍ശം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിനുള്ള ആഹ്വാനം കൂടിയാണ് എന്നും ആര്‍എസ്എസ് പറയുന്നു.


അസമിലെ ശ്രീഭൂമി ജില്ലയിലെ പ്രചാരണ പരിപാടിയിലായിരുന്നു ഖര്‍ഗെ ആര്‍എസ്എസിന്റെയും ബിജെപിയെയും വിഷപ്പാമ്പിനോട് ഉപമിച്ചത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ ഒരു വിഷപ്പാമ്പ് അടുത്തുകൂടെ പോയാല്‍, പ്രാര്‍ത്ഥന നിര്‍ത്തി അതിനെ കൊല്ലാന്‍ ഖുര്‍ആന്‍ സമ്മതിക്കുന്നുണ്ട്. ആ വിഷപ്പാമ്പുകള്‍ ആര്‍എസ്എസും ബിജെപിയുമാണ് എന്നതിനാല്‍ പ്രാര്‍ത്ഥന നിര്‍ത്തിവെക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. അവരെ കൊന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം.

Tags