'370 രൂപ ബിരിയാണി വിവാദം':സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ പ്രണീത് മോറെയ്ക്കും ഹിമാന്‍ഷു ജാന്‍ഗ്രയ്ക്കുമെതിരെ വനിതാ കമ്മീഷന്‍

himanshu

ജൂണ്‍ 22-ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 ഹരിയാനയില്‍ സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോയില്‍ നടത്തിയ '370 രൂപ ബിരിയാണി' പരാമര്‍ശത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ പ്രണീത് മോറെയ്ക്കും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹിമാന്‍ഷു ജാന്‍ഗ്രയ്ക്കും വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു. ജൂണ്‍ 22-ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ രഹത്കര്‍ ഹരിയാന പൊലീസ് ഡയറക്ടര്‍ ജനറലിന് കത്തയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രണിത് മോറെയ്ക്കും ഹിമാന്‍ഷു ജാഗ്രയ്ക്കുമെതിരെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിഎന്‍എസ്, ഐടി ആക്ട് എന്നിവയുടെ വിവിധ വകുപ്പുകള്‍ ചുമത്തി നോഡല്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോയിലാണ് 23-കാരനായ ഹിമാന്‍ഷു ജാന്‍ഗ്ര സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഒരു യുവതിയുമായി ഡേറ്റിംഗിന് പോയപ്പോള്‍ താന്‍ 370 രൂപയുടെ ബിരിയാണി വാങ്ങി നല്‍കിയെന്നും ഇത് മുതലാക്കാന്‍ യുവതിയെ ലൈംഗികമായി സമീപിച്ചു എന്നുമാണ് ഹിമാന്‍ഷു പറഞ്ഞത്. 370 രൂപ മുടക്കി ബിരിയാണി വാങ്ങി കൊടുത്തതിന് പകരമായി എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഹിമാന്‍ഷു ഷോയില്‍ പറഞ്ഞത്. ബിരിയാണി കഴിച്ച് വീട്ടില്‍ പോകാനൊരുങ്ങിയ യുവതിയെ നിര്‍ബന്ധിച്ച് അടുത്തുളള പാര്‍ക്കിലേക്ക് കൊണ്ടുപോയെന്നും ചെലവാക്കിയ പണം മുതലാക്കാനായിരുന്നു അത് ചെയ്തതെന്നും യുവാവ് പറയുന്നുണ്ട്. ഇരുട്ട് നിറഞ്ഞ പാര്‍ക്കില്‍ വെച്ച് യുവതിയുടെ എതിര്‍പ്പ് അവഗണിച്ച് ബലമായി ചുംബിച്ചുവെന്നും അവരുടെ വസ്ത്രത്തിനുളളിലേക്ക് കൈ കടത്തിയെന്നും ഇയാള്‍ ഷോയില്‍ പരസ്യമായി പറഞ്ഞു. ഇതുകേട്ട സദസിലുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിക്കുന്നതും കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് ഹിമാന്‍ഷുവിനെതിരെ ഉയര്‍ന്നത്. ഗുരുതരമായ ലൈംഗികാതിക്രമമാണ് ഹിമാന്‍ഷു നടത്തിയതെന്നും അത് ചിരിക്കാനുളള തമാശയല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

Tags