വാഹനം ഉരസിയതില്‍ വൈരാഗ്യം; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ ദമ്ബതിമാര്‍ അറസ്റ്റില്‍
വാഹനം ഉരസിയതിന്റെ പേരില്‍ യുവാവിനെ ദമ്ബതിമാർ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബെംഗളൂരു: റോഡപകടത്തില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു സൗത്ത് പോലീസ് ദമ്ബതികളെ അറസ്റ്റ് ചെയ്തു. മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 25 ശനിയാഴ്ച രാത്രി പുട്ടേനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശ്രീറാം മന്ദിർ പ്രദേശത്താണ് സംഭവം നടന്നത്.വാഹനം ഉരസിയതിന്റെ പേരില്‍ യുവാവിനെ ദമ്ബതിമാർ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
tRootC1469263">ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്കും പ്രതികളായ ദമ്ബതികള്‍ സഞ്ചരിച്ച കാറിന്റെ സൈഡ് മിററും തമ്മില്‍ ഉരസിയതിനെ ചൊല്ലിയാണ് സംഭവത്തിന്റെ തുടക്കമെന്ന് പൊലീസ് പറയുന്നു.
രണ്ട് കിലോമീറ്ററോളം പിന്തുടർന്നെത്തിയാണ് ദമ്ബതികള്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ദർശനും വരുണും റോഡിലേക്ക് തെറിച്ചുവീണു. വരുണ്‍ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ ദർശൻ മരിക്കുകയായിരുന്നു. ദമ്ബതിമാർ ആദ്യ ശ്രമത്തില്‍ യുവാക്കളെ ഇടിക്കാൻ ശ്രമിച്ചെങ്കിലും അത് പാളിപ്പോയി. ഉടൻ തന്നെ യൂ-ടേണ്‍ എടുത്ത പ്രതികള്‍ വീണ്ടും ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ദമ്ബതികള്‍ പിന്നീട് മുഖംമൂടി ധരിച്ച് തിരികെ എത്തുകയും റോഡില്‍ വീണ് കിടന്ന കാറിന്റെ തകർന്ന ഭാഗങ്ങള്‍ ശേഖരിച്ച ശേഷം വീണ്ടും രക്ഷപ്പെടുകയുമായിരുന്നു. ആദ്യം വാഹനാപകടമായിട്ട് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊലപാതകമായി പൊലീസ് മാറ്റിയെഴുതി. മനോജ് കുമാറിനും ആരതി ശർമ്മക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
.jpg)

