'എന്നെ ഉപദ്രവിച്ചവർക്ക് പകരം അവരെ മാത്രമേ ഞാൻ ഉപദ്രവിച്ചുള്ളു' എന്ന അശോക വനിയിലെത്തിയ ഹനുമാൻ കാണിച്ച മാതൃക ; നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവർക്ക് നൽകിയ മറുപടി ;രാജ്‌നാഥ് സിങ്

Rajnath Singh
Rajnath Singh

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരമാണ് ഓപ്പറേഷൻ നടന്നതെന്നും രാജ്‌നാഥ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

'പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മറുപടി നൽകി. നിരപരാധികളെ വേട്ടയാടിയവർക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവർക്ക് മാത്രമാണ് മറുപടി നൽകിയത്. ജനവാസ കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് തകർത്തത്. ഇന്ത്യൻ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും മനുഷ്യത്വത്തോടും കൂടി പ്രവർത്തിച്ചു', രാജ്‌നാഥ് സിങ് പറഞ്ഞു.

'എന്നെ ഉപദ്രവിച്ചവർക്ക് പകരം അവരെ മാത്രമേ ഞാൻ ഉപദ്രവിച്ചുള്ളു' എന്ന അശോക വനിയിലെത്തിയ സമയത്ത് ഹനുമാൻ കാണിച്ച മാതൃകയാണ് തങ്ങൾ പിന്തുടരുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. മന്ത്രിസഭാ സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം എല്ലാവർക്കും അഭിമാനം തന്നെയാണെന്നും മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്‌കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.

Tags